കണ്ണൂർ: ജീവിതാനുഭവങ്ങളെയും, നാട്ടിടവഴികളിൽ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും കണ്ടവരെയുമെല്ലാം സിനിമയിലെത്തിച്ച പ്രതിഭയായിരുന്നു ശ്രീനിവാസൻ. ആസ്വാദകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പല കഥാപാത്രങ്ങളും ജന്മമെടുത്തത് ഈ പാട്യത്തുകാരന്റെ ജീവിതാംശങ്ങളിൽനിന്നു തന്നെയാണ്.
ജീവിതത്തിൽ കണ്ടെത്തിയവരെ പൊടിതട്ടി തേച്ചുമിനുക്കിയെടുത്ത് കഥാപാത്രങ്ങളാക്കി വെള്ളിവെളിച്ചത്തിൽ എത്തിച്ച പ്രതിഭാധനനായ സിനിമാ ലോകത്തെ സാധാരണക്കാരൻ കൂടിയാണ് ശ്രീനിവാസൻ. നർമത്തിന്റെ മേന്പൊടിയോടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കാഴ്ചക്കാരെ ചിന്തയുടെ ലോകത്തേക്ക് നയിക്കലായിരുന്നു ശ്രീനിവാസന്റെ ആഖ്യാന രീതി. കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട അധ്യാപകനായ ഉണ്ണി മാഷിന്റെ മകനായി ബാല്യം ചെലവഴിച്ചശ്രീനിവാസൻ അനുഭവങ്ങളുടെ നെരിപ്പോടിലൂടെയാണ് കടന്നുവന്നത്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ബസുടമായി, ഒടുവിൽ യൂണിയൻ സമരത്തത്തുടർന്ന് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുന്ന മുരളിയുടെ കഥപറയുന്ന വരവേൽപ്പ് ഒരു തരത്തിൽ ഉണ്ണിമാഷുടെ ജീവിതവുമായി ചേർന്നുനിൽക്കുന്ന സംഭവം കൂടിയാണ്. നഷ്ടപ്പെട്ട ജോലി പിന്നീട് തിരിച്ചുകിട്ടി വിരമിച്ച ഉണ്ണി മാഷ് ജീവിതത്തിൽ ഒരു ബസ് വാങ്ങുന്നുണ്ട്. മലബാറിലെ ഒരു പ്രമുഖ ക്ഷേത്രഗ്രാമത്തിലേക്കായിരുന്നുസർവീസ്. എന്നാൽ, ക്ഷേത്രത്തിലെ ഉത്സവകാലത്തെ കളക്ഷനുമായി വിശ്വസ്തനെന്നു നടിച്ച കണ്ടക്ടർ മുങ്ങി. ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയപ്പോൾ പ്രമുഖ യൂണിയൻ തിരിച്ചെടുക്കണമെന്നാവശ്യമുന്നയിച്ചു. ഉടമ തയാറായില്ല. ഇതോടെ ബസിൽ കൊടികുത്തി. നിർത്തിയിട്ട ബസ് രാത്രിയിൽ ചിലർ അടിച്ചു തകർത്തു. ആർക്കു മുന്നിലും മുട്ടു മടക്കാത്ത ഉണ്ണി മാഷ് എല്ലാ ദിവസവും ബസിൽ ചെന്നിരുന്ന് വൈകുന്നേരം തിരിച്ചുപോകും. ക്രമേണ ബസ് ദ്രവിച്ചു തീർന്നു.
ഈ ജീവിത കഥയിൽ നിന്നാണ് വരവേൽപ്പ് എന്ന ബസ് മുതലാളിയുടെ കഥ പിറന്നത്. നമുക്കുള്ളിലും നമ്മൾക്കൊപ്പവും ജീവിക്കുന്നവരായിരുന്നു ശ്രീനിവാസന്റെ ഓരോ കഥാപത്രങ്ങളും. മലയാളികളുടെ പൊങ്ങച്ചം, അസൂയ, കുശുന്പ്, സ്നേഹം, അപകർഷതാബോധം, പരിമിതമായ ആവശ്യം, ആഗ്രഹം, അത്യാഗ്രഹം, സ്വപ്നങ്ങൾ എന്നിവയെല്ലാം ഇദ്ദേഹത്തിന് കഥാതന്തുക്കളായിരുന്നു. അതുകൊണ്ടു തന്നെ തനിക്ക് പരിചയമുള്ളവരെ ഓരോരുത്തരെയും വ്യത്യസ്ത കാലഘട്ടങ്ങളിൽ കഥാപാത്രങ്ങളാക്കി.
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിൽ എഇഒ ഓഫീസിലേക്ക് പോകുന്നെന്ന് പറഞ്ഞ് സ്വന്തം വാഴത്തോട്ടത്തിൽ കൃഷിപ്പണി ചെയ്യാൻ പോകുന്ന നെടുമുടി വേണുവിന്റെ മുഖ്യാധ്യാപകൻ, വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ, സന്ദേശത്തിലെ കഥാപാത്രങ്ങൾ, ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ, തലയണമന്ത്രത്തിലെ ദന്പതികൾ, സന്മനസുള്ളവർക്ക് സമാധാനത്തിലെ കഥാപാത്രങ്ങൾ, പൊന്മുട്ടയിടുന്ന താറാവിലെ തട്ടാൻ ഭാസകരനും അച്ഛനും ഒരു കാലത്ത് പാട്യത്തോ സമീപ പ്രദേശങ്ങളായ പാനൂരോ കതിരൂരോ കൂത്തുപറന്പിലോ ജീവിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയിരുന്നു.
ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതി നിലനിൽക്കുന്ന കാലത്തോളം പ്രസക്തമായി തുടരുന്ന സന്ദേശം എന്ന സിനിമ ശ്രീനിവാസന്റെ മാസ്റ്റർ പീസാണ്. ഇതിലെ കമ്യൂണിസ്റ്റ് താത്വികാചാര്യനായ കുമാരപ്പിള്ള സാറും യുവനേതാക്കളെയുമെല്ലാം കണ്ടെടുത്തതും ജീവിത ചുറ്റുപാടിൽ നിന്നാണ്. സന്ദേശത്തിൽ പാർട്ടി തോറ്റതിനെക്കുറിച്ച് താത്വികാചാര്യൻ കുമാരപിള്ളയായി അഭിനയിച്ച് ശങ്കരാടി നൽകുന്ന വിശദീകരണത്തിലെ "അന്തർധാര സജീവമായിരുന്നു'എന്നാൽ ഈ താത്വിക അവോകനത്തെ ചോദ്യം ചെയ്തു കൊണ്ട് സാധാരണ പാർട്ടി പ്രവർത്തകൻ തോറ്റതിന്റെ കാരണം ലളിതമായ രീതിയിൽ പറഞ്ഞുതാ എന്നാവശ്യപ്പെടുന്നുണ്ട്. ഇതിന് "" കൃത്യമായി സ്റ്റഡി ക്ലാസിൽ വരാത്തതുകൊണ്ടാണ് നിനക്ക് കാര്യങ്ങൾ മനസിലാകാത്തത്''എന്ന ശ്രീനിവാസത്തിന്റെ നിറം പകരലായിരുന്നു.
മട്ടന്നൂർ കോളജിൽ പഠിക്കുന്നതിനിടെ പെൺകുട്ടികളെ കാണാനായി പതിവായി ബസ് സ്റ്റോപ്പ് പരിസരത്ത് എത്തുന്ന ഒരു വിമുക്തഭടനുണ്ടായിരുന്നു ശ്രീനിയുടെ ജീവിതത്തിൽ. ഇയാളെ മണിയടിച്ച് ചായയും മറ്റും വാങ്ങിപ്പിക്കുക എന്നത് ശ്രീനിയുടെയും സുഹൃത്തുക്കളുടെയും ഒരു ഹരവുമായിരുന്നു. വർഷങ്ങൾക്കു ശേഷം ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിൽ വിമുക്തഭടൻ കഥാപാത്രമായി. ജീവിതത്തിലെ വിമുക്തഭടന് സിനിമയിൽ ശ്രീനിവാസൻ റിട്ട. മേജറായി ജോലിക്കയറ്റം നൽകിയിരുന്നുവെന്നതാണ് വ്യത്യാസം. ഇയാളെ മണിയടിക്കുന്ന യുവാക്കളുടെ കൂട്ടത്തിലൊരുവനായി ഭക്തവത്സലനെന്ന പേരിൽ ശ്രീനിവാസൻ തന്നെയാണ് സിനിമയിലുമെത്തിയത്.
താൻ തിരക്കഥയെഴുതിയ സിനിമകളിൽ മിക്കതിലും സഹനടന്റെ റോളിലായിരുന്നു ശ്രീനിവാസൻ എത്തിയിരുന്നതെങ്കിലും നായകനെക്കാളും ജനങ്ങൾ ഹൃദയത്തിലേറ്റിയത് സഹനടനെയായിരുന്നു. തന്റെ തിരക്കഥകളിൽ സ്വയം അപഹാസ്യനാക്കുന്ന സംഭാഷണങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള കൗണ്ടർ പ്രയോഗങ്ങളുമാണ് ശ്രീനിവാസനെ മറ്റു തിരക്കഥാകൃത്തുകളിൽനിന്ന് വ്യത്യസ്തനാക്കിയത്. ഇതിനായി അദ്ദേഹം ഉപയോഗപ്പെടുത്തിയതാകട്ടെ, നാട്ടിലെയും പ്രാന്തപ്രദേശങ്ങളിലെയും നാട്ടുഭാഷയും വാമൊഴി വഴക്കത്തിന്റെ ഹൈലൈറ്റ്സുകളുമായിരുന്നു.